എം സുബൈറിന്റ കഥ : സൈലൻസ്

 സൈലൻസ് -കഥ- എം സുബൈർ 

                                                

   "റോസ് മേരി "

    "ഉം"

"നീ കേൾക്കുന്നില്ലെ കാറ്റിൻ്റെ ഹുങ്കാരം?"

അവൾ കണ്ണുകളടച്ച് അവൻ്റെ നെഞ്ചിനോട് കൂടുതൽ ചേർന്നു കിടന്നു .

" ഇല്ല ... ഞാൻ നിൻ്റെ ഹൃദയതാളം മാത്രം കേൾക്കുന്നു."


ഒന്നു നിർത്തി അല്പ സമയത്തിന് ശേഷം

" എത്രയോ കാലമായ് കൊതിച്ച സാമീപ്യവും സുഗന്ധവും...

അങ്ങ് പടിഞ്ഞാറ്റ് ചുഴലിക്കാറ്റ് ന്യൂനമർദ്ദത്തിൻ്റെ കരിമ്പടം പുതച്ച് തീരത്തോടടുത്തു കൊണ്ടിരുന്നു. അകത്ത് ആത്മാവു് ആത്മാവിലേയ്ക്ക് ഒഴുകി ഇറങ്ങിക്കൊണ്ടിരുന്നു.

" ഞാനിന്നലത്തെപ്പോലെ ഓർക്കുന്നു അന്ന് നമ്മൾ ആദ്യമായ് കണ്ടത്.കറുപ്പിൽ ചുവന്ന പൂക്കളുള്ള ഹാഫ് സ്കർട്ടും ചുവന്ന ഷർട്ടുമിട്ട്  സ്റ്റെയർകെയിസിലൂടെ ഒരു വസന്തം കണക്കെ നീ:.... " പൂർത്തിയാക്കാത്ത അയാളുടെ വാക്കുകൾ ഒരു താരാട്ടു പോലെ തോന്നി.

"എൻ്റെ വീട്ടിൽ വെച്ച് കണ്ട കാര്യമല്ലെ രുസ്തം, നീ പറയുന്നത് ? അതിന് എത്രയോ മുൻപ് എത്രയോ പ്രാവശ്യം ഞാൻ നിന്നെ കണ്ടിരിയ്ക്കുന്നു."

    " അതേയോ?  "രുസ്തം അത്ഭുതത്തോടെ ചോദിച്ചു "

   "ഉം "

അവൾ മലർന്ന് കിടന്ന് ഒരു ദീർഘ ശ്വാസമെടുത്ത് കണ്ണുകളടച്ച് കിടന്നു. അയാൾ അവളുടെ അൽപ്പം അകത്തേയ്ക്ക് കുഴിഞ്ഞ വയറിൽ മുഖം അമർത്തി അത്ഭുതത്തോടെ

" നിൻ്റെ പൊക്കിളെവിടെ?"

"എനിയ്ക്ക് പൊക്കിളില്ല!"

അവളുടെ ചിരിയ്ക്കു് ചിലങ്കയുടെ നാദം.

" എവിടെ പോയി "

"നിൻ്റെ വാരിഎല്ലിൽ നിന്നല്ലെ എന്നെ ഉണ്ടാക്കിയത് ,പിന്നെനിനക്കെന്തിനാ പൊക്കിൾ? "

ആ ഹാസ്യം രണ്ടു പേരും നന്നായ് ആസ്വദിച്ചു.

" റോസ് മേരി "

"രു സ്തം"

നീ എന്നെ എപ്പോഴാണ് ആദ്യമായ് കണ്ടത്? "

" കണ്ണുകളില്ലാത്ത നിന്നെയാണ് ഞാനാദ്യമായ് കണ്ടത് "

കണ്ണില്ലാത്ത എന്നെയോ ?"

"അതെ അന്ന് നീ നല്ല ഉറക്കത്തിലായിരുന്നു. പിന്നീടല്ലെ ഈ തീഷ്ണമായ കണ്ണുകൾ കാണുന്നത് "

"ഒന്ന് തെളിച്ച് പറ പെണ്ണേ "

"ഞാൻ എയിത് സ്റ്റാൻ്റേഡിൽ പഠിയ്ക്കുന്നു. ഞങ്ങളുടെ ഡ്രൈവർ സുഖമില്ലാതെ മെഡിക്കൽ കോളേജ് ഹോസ്പ്പിറ്റലിൽ.ഒരു പാട് വർഷം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആളാണ്. അയാളെ കാണാൻ ഞങ്ങൾ അവിടെ ചെന്നിരുന്നു. അടുത്ത ബെഡ്ഡിൽ നീ പനി പിടിച്ച് കിടപ്പുണ്ടായിരുന്നു,കണ്ണുകളടച്ച് .എൻ്റെ മമ്മി നിൻ്റെ മമ്മിയോട് കുറേ നേരം സംസാരിയ്ക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാൻ നിന്നെത്തന്നെ നോക്കി നിന്നു.ചുരുണ്ട മുടിയും നനു നനുത്ത മീശയുമുള്ളമെലിഞ്ഞ് നീണ്ട നിന്നെ കാണാൻ നല്ല ചന്തമുണ്ടായിരുന്നു. ഒരു പാട്നാളുകൾ നിൻ്റെ ആ രൂപം എൻ്റെ മനസ്സിൽ ഒരു കാരണവുമില്ലാതെ മായാതെ കിടന്നു."

  "ഒരു കാരണവുമില്ലാതെ ഒരാളുടെ രൂപം മായാതെ മറയാതെ ആരുടേയും മനസ്സിൽ കിടക്കാറില്ലല്ലോ പെണ്ണേ "

"അതെ  ഇതൊക്കെ തന്നെയായിരിയ്ക്കും കാരണം."

അവൾ അവൻ്റെ ഇടതൂർന്ന മുടികൾക്കിടയിലൂടെ കൈവിരൽ കൊണ്ട് പ്രേമകാവ്യം വരച്ച് മറുപടി കൊടുത്തു

         "അതെ നമ്മൾ അടുത്ത ബന്ധുക്കളായിരുന്നു, എൻ്റെ മദർമറ്റൊരു മതക്കാരനെ വിവാഹം കഴിക്കുന്നത് വരെ .അതോടു കൂടി എല്ലാ ബന്ധങ്ങളും അവസാനിച്ചു, കൂടെ ഞങ്ങളുടെ ദാരിദ്ര്യവും എല്ലാവരുമായ് അകലുവാൻ

 അതുമൊരു കാരണമാണ്.

   അയാളുടെ നെടുവീർപ്പിന് ഒരു താള ഭംഗം ഉണ്ടായിരുന്നു.

    ചിന്തകൾ അനുരാഗ രാഗത്തിൽ നിന്നും ദിശമാറി ഒഴുകാൻ തുടങ്ങിയത് കൊണ്ടോ എന്തോ അയാൾ എഴുന്നേറ്റ് കർട്ടൻ നീക്കി ജനൽ തുറന്ന് പുറത്തേയ്ക്ക് നോക്കി.

  ആകാശം വിങ്ങിപ്പൊട്ടാറായ് നിൽക്കുന്നു. കടൽ രൗദ്രഭാവം പൂണ്ടു വരുന്നു. കററ് ദ്രുതതാളം മീട്ടാൻ തുടങ്ങി.

     " റോസ് മേരി ''

      "രുസ്തം"

 " പുറത്ത് അശാന്തി പടരുന്നു.'

അവൾ കിടക്കയിൽ നിന്നെഴുന്നേറ്റ് അയാളുടെ പുറകിൽ ചെന്ന് അയാളെ പുണർന്ന് പുറത്തേക്ക് നോക്കി.

" അകം ശാന്തമാണ്, ഇത്രത്തോളം ശാന്തി ഞാനനുഭവിച്ചിട്ടേ ഇല്ല .അതാ ആ മഴവില്ല് നോക്കൂ എത്ര മനോഹരം, ഇത്രയും മനോഹരിത ഞാൻ കണ്ടിട്ടേ ഇല്ല."

  അവർ കെട്ടിപ്പണർന്നു എറെ നേരം നിന്നു.

ഹൃദയം ഹൃദയത്തെ കെട്ടിപ്പുണർന്നു. സിരകളിൽ പ്രണയത്തിൻ്റെ വർണ്ണ വിഭൂതി ശ്രുതിമീട്ടി.

കടൽ സാക്ഷി,

കടൽ കാറ്റ് സാക്ഷി,

ആകാശം സാക്ഷി അയാൾ അവളുടെ മൂർദ്ധാവിൽ ഉമ്മവച്ചു അവളെ ചേർത്ത് പിടിച്ചു കിടക്കയിൽ കൊണ്ടിരുത്തി. അവളുടെ മടിയിൽ തലവച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി കിടന്നു.

"ബാക്കി പറഞ്ഞില്ല." അയാളുടെ ജിജ്ഞാസ തലപൊക്കി.

"പിന്നെ എത്രയോ പ്രാവശ്യം നിന്നെ കണ്ടിരിയ്ക്കുന്നു. അക്കാലത്ത് ഞങ്ങൾക്കൊരു കൊണ്ടേസാ കാർ ഉണ്ടായിരുന്നു അതിലാണ് കൂടുതലും മമ്മിയും ഞാനും മൊക്കെയാത്ര ചെയ്യാറു്. പലകുറി ഞാൻ നിന്നെ കണ്ടിട്ടുണ്ട്. മിക്ക ആൾക്കാരും കാറിലേയ്ക്കൊന്ന് പാളി നോക്കാറുണ്ട് പക്ഷെ സൈക്കിളിൽ കറങ്ങി നടന്നിരുന്ന നീ ഒരിക്കൽ പോലും കാറിലേക്ക് ശ്രദ്ധിച്ചിരുന്നില്ല. നിൻ്റെ പേരോ പഠിക്കുന്നതെവിടെയാണെന്നോ ഒക്കെ അറിയണമെന്നുണ്ടായിരുന്നു. ഒരു സാദ്ധ്യതയുമില്ലായിരുന്നു. ഒരിക്കൽ നീയും സുഹൃത്തുക്കളും ഒരു ബുക്ക് ഷോപ്പിൽ നിന്ന് ഇറങ്ങി വന്ന് കാറിനടുത്ത് നിന്ന് ഒരുപാടു് തമാശകൾ പറഞ്ഞ് ചിരിയ്ക്കൂന്നുണ്ടായിരുന്നു. ഒന്നപാട് നേരം നിന്നെ ഞാൻ നോക്കിയിരുന്നു. അന്നാണ് നിന്നെ ശരിയ്ക്കും കാണുന്നത്. പിന്നെ ഞാൻ നെയൻതിൽ പഠിക്കുമ്പോഴാണ് നീ നിൻ്റെ ഉമ്മായുമായി എൻ്റെ വീട്ടിൽ വന്നത്. അന്ന് ഞാൻ എൻ്റെ പഠനമുറിയിൽ നിന്ന് താഴോട്ടിറങ്ങി വരുമ്പോൾ നീ എന്നെത്തന്നെ നോക്കിക്കൊണ്ട് താഴെ ഇരിക്കുന്നു. അന്ന് നിന്നെ എന്നെ വീട്ടിൽ കണ്ടപ്പോഴുണ്ടായ അത്ഭുതം പറഞ്ഞറിയിയ്ക്കാൻ വയ്യ. അന്നാണ് നിൻ്റെ പേരു് ഞാനറിഞ്ഞത് "രുസ്തം" എന്ത് നല്ല പേരു് 'ശരിയ്ക്കും പറഞ്ഞാൽ ആദ്യം നിൻ്റെ പേരിനോടായിരുന്നു എനിയ്ക്ക് പ്രണയം.രുസ്തം, രുസ്തം, രു സ്തം." അവൾ ആവർത്തിച്ച് പറഞ്ഞ് ചിരിച്ചു കൊണ്ടിരുന്നു.

    എന്നാൽ എനിക്ക് നേരെ മറിച്ചാണ് ,എൻ്റ പേര് എനിക്കൊട്ടും ഇഷ്ടമല്ല. പലരും പേര് ചോദിക്കും രുസ്‌തം എന്ന് പറഞ്ഞാലുടൻ വരും അടുത്ത ചോദ്യം എന്ത് രുസ്തം? എല്ലാവർക്കും അറിയേണ്ടത് മതമാണ് പ്രത്യേകിച്ച് മിശ്രവിവാഹിതരാണ് എൻ്റെ മാതാപിതാക്കൾ എന്നറിയാവുന്നവർക്ക്.

" പക്ഷെ എനിക്ക് വളരെ ഇഷ്ടമാണ് നിന്നെയും നിൻ്റെ പേരും. അന്ന് നീ ഉമ്മായെ വീട്ടാലിരൂത്തി ട്യൂഷൻ ക്ലാസിലേക്ക് പോയില്ലേ അപ്പോഴാണറിയുന്നത് നീ ഞങ്ങളുടെ കമ്പനിയുടെ അടുത്തുള്ള ട്യൂഷൻ സെൻ്ററിലാണ് പഠിക്കുന്നതെന്ന് "

     കാറ്റിന് ഉള്ളിൽ എന്തു നടക്കുന്നു എന്നിയാനുള്ള ത്വരയിൽ ജനലുകളും വാതിലുകളും തള്ളി തുറക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. പുറത്ത് മഴ തിമിർക്കുന്നു .അകത്ത് വർണ്ണക്കിനാവുകൾ പെയ്തിറങ്ങുന്നു. അവൾ അവൻ്റെ കണ്ണുകളിൽ തെരുതെരെ ചുംബിച്ചു, അയാൾ അവളുടെ കാൽപാദങ്ങളിലും.പുറത്ത് ഇടതടവില്ലാതെ ആമ്പുലൻസിൻ്റേയും മറ്റു വാഹനങ്ങളുടേയും ശബ്ദം. ആളുകളെ സുരക്ഷിത ഇടങ്ങളിലേയ്ക്ക് മാറ്റിപ്പാർപ്പിക്കാനായ് കൊണ്ടു പോകുന്ന തിക്കും തിരക്കും. ഹോംസ്റ്റേയുടെ ഗേറ്റ് പൂട്ടിയിരുന്നതിനാൽ ആരും അകത്തേയ്ക്ക് വന്നില്ല.

  "നിന്നെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ആ ട്യൂട്ടോറിയലിൽ ചേർന്നത്.അന്ന് ഞാൻ സ്കൂൾ ഫൈനൽ. ഞങ്ങളുടെ ക്ലാസ്സ് കഴിഞ്ഞ് അതേ റൂമിലായിരുന്നല്ലോ നിങ്ങളുടെയും ക്ലാസ്സ് .പലപ്പോഴും നീ നേരത്തേ വന്ന് കൂട്ടുകാരുമായ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും മറ്റും ഞാൻ ജനലിലൂടെ നോക്കിയിരിയ്ക്കുമായിരുന്നു. ഒരിക്കൽ ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി കാറിലേയ്ക്ക് കയറുമ്പോൾ നീ എന്നെ തന്നെ സൂക്ഷിച്ച് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു ആ നോട്ടത്തിനെന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു.പിന്നെ അതൊരു പതിവായി. പലപ്പോഴും നീ ജനലിനഭിമൂഖമായി എന്നെ കാണത്തക്ക രീതിയിൽ നിൽക്കാൻ തുടങ്ങി. അപ്പോൾ എനിക്ക് മനസ്സിലായി നിനക്കും എന്നോടിഷ്ടമാണെന്ന്. പിന്നങ്ങോട്ട് നിൻ്റെ നോട്ടം തീഷ്ണമാകാൻ തുടങ്ങി. അന്നൊക്കെ മനസ്സിനെന്തൊരുവിങ്ങലായിരുന്നു,എന്താണെന്ന് പറയാനറിയാത്തൊരവസ്ഥയായിരുന്നു.എന്നും നിന്നെ  കാണണമെന്നുള്ള ആഗ്രഹം. ഒന്നു കണ്ടാൽ മാത്രം മതിയായിരുന്നു.

    " രുസ്തം"

    "ഉം "

നീ കേൾക്കുന്നുണ്ടോ ?"

"ഞാനെല്ലാം ഒരു സിനിമിയിലെന്ന പോലെ കണ്ടു കൊണ്ടിരിക്കുകയാണ് നീ പറഞ്ഞോളൂ "

" പല അവധി ദിവസങ്ങളിലും നിന്നെ കാണാനുള്ള മോഹം മൂത്ത് മുകളിലെ എൻ്റ മുറിയിൽ റോഡിലേക്ക് നോക്കി ഇരിക്കുമായിരുന്നു. അത്ഭുതമെന്ന് പറയട്ടെ പല ദിവസങ്ങളിലും നീ മുകളിലെ നിലയിലേക്കും ഗേറ്റിലേയ്ക്കും മാറി മാറി നോക്കി പോകുന്നത് കാണാമായിരുന്നു'"

       "അത് അത്ഭുതമൊന്നുമല്ല. നിന്നെക്കാണാൻ വേണ്ടി തന്നെ അതിലെ പല പ്രാവശ്യം വരുമായിരുന്നു.പക്ഷെ ഒരിയ്ക്കൽ പോലും കാണാൻ പറ്റിയിട്ടില്ല"

    "എന്നാൽ ഞാൻ കാണുന്നുണ്ടായിരുന്നു. അന്നൊക്കെ സിരകളിൽ നീ മാത്രമായിരുന്നു രുസ്തം"

   പ്രണയം അതിൻ്റെ പ്രയാണം പരിമളം പരത്തി പരന്നൊഴുകിക്കൊണ്ടിരിയ്ക്കുമ്പോഴാണ് അശനിപാതം കണക്കെ അതിനൊരു താള ഭംഗം വന്നത്.എന്താണ് കാര്യമെന്നറിയില്ല ഡാഡി വിളിച്ച് കർശനമായ സ്വരത്തിൽ ഒരു താക്കീത് 'ഇനി മുതൽ ട്യൂഷന് പോകണ്ട' ഇന്നും അതിൻ്റെ കാരണമെനിയ്ക്കറിയില്ല."


    കാറ്റിൻ്റെ ഹുങ്കാരത്തോടൊപ്പം കടലും കലിതുള്ളി തുടങ്ങി.

   അയാൾ എഴുന്നേറ്റ് അവൾക്ക് അഭിമുഖമായിരുന്നു.

   " അത് ശരി അതിനെപ്പറ്റി നിനക്കൊന്നുമറിയില്ലല്ലേ ?"

   ഇല്ല എന്നാ കാരണമെന്ന് മമ്മിയോട് പല തവണ ചോദിച്ചു .മമ്മിയ്ക്കും അറിയില്ലായിരുന്നു."

   "എന്നാൽ ഞാൻ പറയാം. അതിൻ്റെ പുറകിലൊരു കഥയുണ്ട്, ചെറുകഥ.

   നിന്നോടുള്ള പ്രണയം കലശലായപ്പോൾ ഞാനൊരു വലിയ കത്തെഴുതി നിനക്ക് തരാൻ.

  "ഇഷ്ടം'' എന്നു മാത്രം. അതിൽ എൻ്റ മനസ്സും ആഗ്രഹങ്ങളും മോഹങ്ങളും ഒക്കെ ഉണ്ടായിരുന്നു. അത് ചുരുട്ടി ഒരു പേനയുടെ ഉള്ളിൽ വച്ച് ഒരു നിധി കണക്കെ കുറച്ച് ദിവസം കൊണ്ടു നടന്നു, നിന്നെ തനിച്ചൊന്ന് കിട്ടാൻ. ക്ഷമ നശിച്ചപ്പോൾ ,അന്ന് തോമസ്സ് സാറിൻ്റെ ക്ലാസ്സായിരുന്നു. ഞാൻ പേന സാറിൻ്റെ കൈയ്യിൽ കൊടുത്തിട്ട് റോസ് മേരിയ്ക്ക് കൊടുത്തേക്കാൻ പറഞ്ഞു 'സാറത് വാങ്ങി നിനക്ക് തരുമെന്നാണ് കരുതിയത്.സർ അത് മേശപ്പുറത്ത് വച്ചു.എൻറ നെഞ്ച് പിടയ്ക്കാൻ തുടങ്ങി.ഞാൻ അതും നോക്കി ക്ലാസ്സിന് വെളിയിൽ അങ്ങോട്ടും മാങ്ങോട്ടും നടന്നു. എൻ്റെ നെഞ്ചിൽ തീയായിരുന്നു. പഠിപ്പീരിനിടയിൽ പുസ്തകത്തിൽ എന്തോ മാർക്ക് ചെയ്യാനായ് മേശപ്പുറത്തിരുന്ന പേനകളിൽ നിന്നും  ഞാൻ കൊടുത്ത പേനയാണ് സാർ എടുത്തത്. പേപ്പർ തുറന്നു നോക്കുന്നതും അതപോലെ ചുരുട്ടിപേനയിൽ വച്ച്, പേന പോക്കറ്റിലിടുന്നതും കണ്ട ഞാൻ പിന്നെ സാറിൻ്റെ മുൻപിൽ പോയാട്ടേ ഇല്ല.ക്ലാസ്സ് കഴിഞ്ഞ് സർ പുറത്തേക്കിറങ്ങി  ഡാഡിയുടെ കമ്പനിയിലേക്ക്‌യറുന്നത് കണ്ടു .അതോടു കൂടി എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായ്. എന്തെങ്കിലുമൊക്കെ സംഭവിയ്ക്കും എന്നാണ് ഞാൻ കരുതിയത്.പിന്നീടാണറിഞ്ഞത് സാർ നിൻ്റെ ഡാഡിയുടെ അടുത്ത ഫ്രണ്ടാണന്ന്. എന്നെ പുറത്താക്കുമെന്നറിയാമായിരുന്നത് കൊണ്ട് ഞാൻ ട്യൂഷൻ നിർത്തി. നിന്നെ കാണാനായ് രണ്ട് മൂന്ന് പ്രവശ്യം അവിടെ ചെന്നിരുന്നു. അപ്പോഴാണറിയുന്നത് നീയും അവിടെ ചെല്ലാറില്ലെന്ന് .നിൻ്റെ വീട്ടിൽ എന്ത് സംഭവിച്ചുണ്ടാകാം എന്നുള്ള വേവലാതി ഉണ്ടായിരുന്നു.പിന്നൊന്നും അറിഞ്ഞില്ല. അതായിരിയ്ക്കും നിൻ്റ ട്യൂഷനും ബാൻ ചെയ്തത്."

      "ഞാനിതൊന്നും അറിഞ്ഞേ ഇല്ല"

അവളുടെ കണ്ണകളിൽ അത്ഭുതവും സന്തോഷവും മാറി മാറി മിന്നി മറഞ്ഞു.

      മഴ കോരിക്കെട്ടിപെയ്യാൽ ഉടങ്ങി. പുറത്ത് ആളനക്കമോ വാഹന ശബ്ദമോ കേൾക്കാതായ് .എല്ലവരും സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റപ്പെട്ടിട്ടുണ്ടാകും.

    "പിന്നെ നിന്നെ പുറത്ത് കാണാതായ്. എന്നും ഞാൻ ആ വഴിയേ വരുമായിരുന്നു ഒരിക്കലും കാണാൻ പറ്റിയിട്ടില്ല. കുറച്ചു നാൾ കഴിഞ്ഞപ്പോൾ നിന്നെ പഠിപ്പിക്കാൻ ഒരാൾ വീട്ടിൽ വരുന്നുണ്ടെന്നറിഞ്ഞു. പേരു് ഞാനോർക്കുന്നില്ല. ശരത്ത്ന്നോ മറ്റോ ആണ്. ചെറുപ്പക്കാരനായതു കൊണ്ട് എളുപ്പം പരിചയപ്പെടാനും കമ്പനിയാകാനും കഴിഞ്ഞു. ആയിടക്കാണ് ഞാനൊരു സ്കൂട്ടർ തരപ്പെടുത്തിയത്. അയാൾ വഴി നിന്നിലെത്തുന്നതിൻ്റെ ഭാഗമായി ബസ്സ് സ്റ്റോപ്പിൽ നിന്ന് നിൻ്റെ വീടു വരെ അയാളെ കൊണ്ടു വിടുന്ന പണി തുടങ്ങി. അധികം താമസിയാതെ അതും നിന്നു. ഒരിയ്ക്കൽ ഞങ്ങൾ ചെല്ലുമ്പോൾ നിൻ്റെ ഡാഡി കാറിൽ പുറത്തേക്കിറങ്ങി വരുന്നുണ്ടായിരുന്നു. എന്നെയും ശരത്തിനേയും മാറി മാറി നോക്കി കാറിൽ നിന്നിറങ്ങി ശരത്തിനോടു് എന്തോ സംസാരിക്കുന്നത് കണ്ട് ഞാൻ ജീവനും കൊണ്ടോടി "

     ഓ അതായിരുന്നല്ലെ സാറ് ഇടക്ക് വച്ച് വരാതായത് നല്ല സാറായിരുന്നു. ഡാഡി പറഞ്ഞു സാറിന് ജോലി കിട്ടി പോയെന്ന് 'അതും ഞാനറിഞ്ഞില്ല. ഡാഡി പിന്നൊന്നും ഇതേപ്പറ്റി സംസാരിച്ചിട്ടില്ല."

    അയാൾ അവളുടെ മടിയാലേയ്ക്ക് കിടന്നു.

" പിന്നിട് നിന്നെ ഞാൻ കണ്ടിട്ടേ ഇല്ല.പല പ്രാവശ്യം നിൻ്റെ വീട്ടിലേക്ക് ഫോൺ ചെയ്തു നീ ഒഴിച്ച് എല്ലവരും അറ്റൻറ് ചെയ്യുമായിരുന്നു. അധികവും നിൻ്റെ സിസ്റ്ററായാരിക്കും. ഞാൻ കട്ട് ചെയ്യും."

       അവൾ അവൻ്റെ നെറുകയിലോരുമ്മ കൊടുത്തു മുഖം അവൻ്റെ മഖത്തോട് ചേർത്ത് വച്ച് പതിഞ്ഞ ശബ്ദത്തിൽ അവളുടെ നിസ്സഹായത വെളിപ്പെടുത്തി.

"ആ ദിവസങ്ങളെ കുറിച്ചൊന്നും ഓർമ്മിപ്പിയ്ക്കാതിരിയ്ക്കലാണ് നല്ലത്. എൻ്റെ ഹൃദയംഘനം ഏറി നിന്നു പോകുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. എനിക്ക് ഒരു പാട് വിലക്കുകൾ ഉണ്ടായിരുന്നു. എന്തുകൊണ്ടാണെന്ന് റിയില്ല ഫോൺ അറ്റൻറു ചെയ്യാൻ പോലും അനുവാദമില്ലായിരുന്നു;

  " അറിയാം എനിക്കെല്ലാമറിയാം", അയാൾ അവളുടെ കഴുത്തിലൂടെ കൈയിട്ടു് അവളെ കൂടുതൽ അടുപ്പിച്ചു.

അവൾ അയാളുടെ പിടിവിടുവിച്ച് നേരെ ഇരുന്ന് അല്ലം ഗൗരവത്തിൽ പറയാൻ തുടങ്ങി.

രുസ്തം , നീ അറിയാത്ത ഒന്നുണ്ട്.ഒരു ചതിയുടെ കഥ.. എൻ്റെ കൂടെ ട്യൂഷൻ സെൻററിൽ പഠിച്ചിരുന്ന ഒരു കുട്ടി, നീ ഒർക്കുന്നുണ്ടോ നല്ല തടി'ച്ച് വെള്ത്ത നാൻസി അവൾ എന്നോട് പറഞ്ഞു നിങ്ങൾ തമ്മിൽ പ്രേമമാണെന്ന് 'നിങ്ങൾ തമ്മിൽ എന്നും കാണുമെന്നും സിനിമയ്ക്കും ബീച്ചിലുമൊക്കെ പോകാറുണ്ടെന്നുമൊക്കെ.ഞാൻ അത് കേട്ട് കരഞ്ഞില്ലന്നേ ഉള്ളൂ. എനിക്ക് നിന്നെ ഇഷ്ടമാണെന്ന് എനിക്ക് മാത്രമേ അറിയൂ. അത് കൊണ്ട് അവൾ പറഞ്ഞത് ശെരിയായിരിയ്ക്കും എന്ന് ഞാൻ കരുതി. അതുമല്ല  നമ്മൾ തമ്മിൽ കണ്ടിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു .ഉറക്കം വരാത്ത, വിശപ്പില്ലാത്ത, എല്ലാത്തിനോടും വിരക്തിതോന്നിയ നാളുകൾ.

.അയാൾ സ്തബ്ദനായ് അവളെത്തന്നെ നോക്കി കിടന്നു.

 " നുണ അങ്ങിനെ ഒരുത്തിയെ  എനിക്ക് അറിയുകയേ ഇല്ല. ഞാൻ ജീവിതത്തിൽ വേറൊരു പെണ്ണിനെയും ഇഷ്ടപ്പെട്ടിട്ടുമില്ല."

അയാളുടെ ശബ്ദത്തിൽ രോഷവും നിസ്സാഹയതയും കെട്ടു പിണഞ്ഞു കിടന്നിരുന്നു.

"അതെ അതെനിയ്ക്കറിയാം വർഷങ്ങൾക്ക് ശേഷം ആ കുട്ടിയെ ഞാൻ കണ്ടിരുന്നു. അന്ന് അവൾ എന്നോട് ക്ഷമ ചോദിച്ചു കൊണ്ട് പറഞ്ഞു. അതൊരു കെട്ടുകഥയായിരുന്നെന്നും അവൾക്ക് നിന്നെ പരിചയം പോലുമില്ലെന്നും എൻ്റെ മമ്മിയും ഡാഡിയും കൂടി പ്ലാൻ ചെയ്ത് അവളെ കൊണ്ട് പറയിച്ചതാണെന്നും .അന്ന് എനിക്ക് വന്ന സങ്കടവും ദേഷ്യവും ആർക്കും പറഞ്ഞാൽ മനസ്സിലാകില്ല'

"മമ്മിക്ക് ആ കുട്ടിയെ എങ്ങിനെ അറിയാം?"

അത് മമ്മിയുടെ തയ്യൽക്കാരിയുടെ മകളായിരുന്നു .ഇതൊക്കെ കേട്ട്കഴിഞ്ഞ് എങ്ങിനെയും നിന്നെ ഒന്നു കണ്ടാൽ മതി എന്നായിരുന്നു.പക്ഷെ അപ്പോഴേയ്ക്കും നീ വാദേശത്തേക്കു് പോയ്ക്കഴിഞ്ഞിരുന്നു."

    അയാൾ എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി. എത്ര ഉയരത്തിലാണ് തിരമാലകൾ എഴുന്നേറ്റ് വരുന്നത്. ഇവക്ക് ജീവനുണ്ടോ? കാറ്റും വെള്ളത്തുള്ളികളും കൈകോർത്ത് അകത്തേയ്ക്ക് ചാടിക്കയറി അയാൾ ജനലടച്ച് തിരികെ അവളുടെ അടുത്തേക്ക് വന്നു.അവൾ എഴുന്നോറ്റ് അയാളെ ചുറ്റിപ്പിടിച്ചു.

" ഞാനിതൊന്നുമറിഞ്ഞില്ല. ഒന്നുണ്ടായിരുന്നു. നി എനിക്ക് വേണ്ടി കാത്തിരിക്കുമെന്ന് എൻ്റെ മനസ്സ് എന്നോടു് സദാ പറയുമായിരുന്നു."

   "അവൾ കൂടുതൽ അവനെ ചേർത്ത് പിടിച്ചു.അടക്കി നിർത്തിയിരുനപ്രണയം ഒരു പ്രവാഹമായ് ഒഴുകാൻ തുടങ്ങി.

"എന്നിട്ടെന്തേ വരാൻ ഇത്ര വൈകിയത്‌?"

     " സാഹചര്യം അങ്ങിനെയായാരുന്നു.ഇൻഡോറിലായിരുന്നു രണ്ടര വർഷം. അത്ര നല്ല ജോലി ഒന്നമല്ലായിരുന്നു. അപ്പോഴാണ് ജോഹന്നാസ്ബർഗിലൊരു ജോലി തരപ്പെട്ടത്. അവിടെ നല്ല ജോലിയായിരുന്നു.പക്ഷെ ലീവ് കിട്ടാൻ രണ്ടു വർഷം വേണ്ടിവന്നു. ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന സമയം. ഞാൻ എയർപോർട്ടിൽ നിൽക്കുമ്പോൾ .വിമതരുടെ റോക്കറ്റാക്രമണത്തിൽ തെറിച്ചു വന്ന ഒരു ഗ്ലാസ്സുകഷണം കൊണ്ടെൻ്റെ കാലിലെ ഞരമ്പ് മുറിഞ്ഞു ' പിന്നെയും ആറു മാസം വേണ്ടിവന്നു. നാട്ടിലെത്താൻ. വന്നിറങ്ങിയ മണിക്കൂറിനുള്ളിൽ നിന്നെ ഞാ തപ്പിപ്പിടിച്ചില്ലെ ?എല്ലാം കൂടി ആറേഴ് വർഷമായി നമ്മൾ തമ്മിൽ കണ്ടിട്ട്. എഴുപത് വർഷം പോലെയാണ് തോന്നിയത്."

    അയൾ അവളുടെ കവിളിലും ചുണ്ടിലും ഉമ്മ വച്ചു അധരം അധരത്തോട് എന്തൊക്കെയോ അടക്കം പറഞ്ഞു .അയാളുടെ കൈകൾ അവളുടെ ഉദരത്തിൽ കവിതകൾ രചിച്ചു, പ്രണയകവിതകൾ.അവരുടെ ശ്വാസോഛ്വാസത്തിൻ്റെ ഉഷ്മാവും വേഗതയും വർദ്ധിച്ചു. അവൾ അയാളുടെ കൈകളിൽ കിടന്നു പുളഞ്ഞു.പുറത്തെ കാറ്റും കോളുമൊന്നും അവരെ തെല്ലും അലോ സരപ്പെടുത്തിയില്ല. അയാൾ അവളുടെ അമൃത് നുണഞ്ഞ് സ്വയം മറന്ന് ഏതോ ലോകത്തിലേക്ക് ഊളിയിട്ടു.അവരൊരഗ്നി ജ്വലയായി. ഉന്മാദകേളികൾ ആടാൻ തുടങ്ങവേ അവിടമാകെ മല്ലപ്പൂവിൻ്റെ പരിമളം പരന്നു.

   കടലമ്മ ആറാൾ പ്പൊക്കത്തിൽ ഉയർത്തെണീറ്റ് കരയിലേയ്ക്കു് കയറി. രണ്ടു കൈകളും നീട്ടി അവരെ വാരിപ്പുണർന്നു

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ