മരിച്ചവന്റെ അപരൻ കവിത - നിബിൻ കള്ളിക്കാട്
--------------കവിത-------------
ഇനിയും തിരിച്ചറിയപ്പെടാനാകാത്ത
ആ ഒരേയൊരാൾ, അത് ഞാനാണ്
മരിച്ചവനുള്ള മൂടുപടമെന്നെ
പുതപ്പിക്കുന്നതിനു മുൻപ് വീണ്ടും ചിലർ
ഞാനാരെന്ന് തിരയുകയാണല്ലോ ...
കർമ്മകാണ്ഡം തിരയുന്നവരോട് ,
പിച്ച തെണ്ടുവാൻ കൂട്ട് വരുന്നൊരൊച്ഛന്റെ
വ്യാധിക്ക് ഔഷധം വാങ്ങാനിറങ്ങി
ഇവിടെ വീണുപോയ അന്ധനാം പുത്രൻ..
ജീവിതകാണ്ഡത്തിലുയിരിന്റെ പാതിയാം
പ്രിയ പത്നിതൻ ജഢവും ചുമന്നകന്ന
ഇടനെഞ്ചിലെ പൊള്ളുന്ന രൗദ്രത്തിൻ
കനൽച്ചൂട് ഇന്നും കണ്ടേക്കാം...
ജന്മകാണ്ഡം തിരയുമ്പോൾ ,
ആളൊഴിഞ്ഞ തെരുവിലനാഥർക്കുള്ള
പൊതുശ്മശാന ഭൂമിയിൽ നിന്നുള്ള
അതിരൂക്ഷഗന്ധം വമിച്ചേക്കാം ...
തിരിച്ചറിയൽ വിലാസമാണെങ്കിൽ,
തീ തിന്ന കുടിലിന്റെ വരാന്തയിൽ
ദു:ഖഗോപുരത്തിന്റെ ഉച്ചിയിലെന്നോണം
വിശന്നു കരയുന്ന പൈതലിന്റെ നാദം
നിങ്ങൾക്ക് വഴികാട്ടിയായേക്കാം ...
അടയാള ചിഹ്നമായ് ചൊല്ലുവാൻ,
വഴിവക്കിലായ് കൂടെപിറപ്പിന്റെ ചുടലയിൽ
റാന്തലുമേന്തി തെരുവിലേക്ക് നോക്കി -
ചിലമ്പുന്ന ഭ്രാന്തിയാം അമ്മതൻ മിഴികളിൽ
അളവില്ലാതെ കണ്ണീർ ധാരയും കാണാം ..
അന്ത്യകർമ്മങ്ങൾക്കായി കുലഗോത്രവും
തിരക്കേണ്ടെന്ന് ചിലർ , ഇനി
മരിച്ചവനും ബോധ്യപ്പെടുത്താനാകില്ലല്ലോ,
അല്ലെങ്കിലും ഞാൻ മരിച്ചതല്ലല്ലോ ,
ഇവ തിരക്കിയെന്നെ കൊന്നതല്ലേ ,
നിങ്ങളെന്നെ കൊന്നതല്ലേ ....!
.......................................
നിബിൻ കള്ളിക്കാട്
Comments