കവിത. ടി മോഹനൻ അന്ത്യചുംബനങ്ങളില്ലാത്ത ശവങ്ങൾ
കവിത. ടി മോഹനൻ
അന്ത്യചുംബനങ്ങളില്ലാത്ത
ശവങ്ങൾ
നിന്റെ കൊട്ടാരത്തിലും,
അവൻ വന്നിരിക്കുന്നു.
എല്ലാവരേയും,
ഒരു പോലെ കാണുവാൻ
ഇന്നു നീ..
അരി വെപ്പുകാരന്റെ മുറിയിലെ -
തടവുകാരനായി ഒന്നിച്ചുറങ്ങുന്നു.
ഈ രാത്രിയുടെ നക്ഷത്രങ്ങളെ
നീ വിശ്വസിക്കുക
നാളത്തെ സൂര്യൻ,
നിന്റെ കണ്ണുകളിലേക്ക് അരിച്ചിറങ്ങുമ്പോൾ
ആകാശത്തെപ്പോലെ ഭൂമിയിലും
ആകേണമേയെന്ന് പ്രാർത്ഥിക്കുക.
ഭൂമിയിൽ, വാഴ്ത്തപ്പെട്ട ദൈവങ്ങളുടെ -
കാവൽക്കാർ വീണു പോയിരിക്കുന്നു.
നിന്നിൽ നിന്ന് ,
അപഹരിക്കപ്പെട്ട വെന്റിലേറ്ററിൽ
ഞാൻ ഒരു ദിവസത്തെ രാജാവാകട്ടേ..
സ്വർഗ്ഗസ്ഥനായ പിതാവിനാൽ മാറ്റി നിർത്തിയ
കനികളുടെ
ഉടമസ്ഥനില്ലാത്ത നിന്റെ പൂന്തോട്ടം
തുറക്കപ്പെട്ടിരിക്കുന്നു.
സൂര്യനെക്കാൾ വെളിച്ചമുള്ള കൈകൾ
നിന്നെ തഴുകുമ്പോൾ
അവസാനമായി
കണ്ണുകൾ തുറന്നു വയ്ക്കുക.
പരമാണു വിന്റെ സഞ്ചാരപഥങ്ങളിൽ
നിന്നോടൊപ്പം, ഞാനും വരുന്നു
അന്ത്യചുംബനങ്ങളില്ലാതെ
ശവങ്ങൾ നിറയുന്ന രാത്രിയിൽ
ഏതു വയലുകളിലാണ്
വിത്തുകൾ, പൊട്ടി മുളച്ച്
നമ്മളിനിയും, കണ്ടുമുട്ടുന്നത്?
.............................
ടി. മോഹനൻ
കവി സാമൂഹ്യ പ്രവർത്തകൻ
തുടക്കം മുതൽ ചെരാതിന്റെ സഹയാത്രികൻ
Comments